'ആധികാരികമായ സ്ഥലത്ത് നിന്നേ വാങ്ങാവൂ'; പുരാവസ്തു ശേഖരത്തിന് മോന്‍സന്‍റെ പഴയ ഉപദേശം ഇങ്ങനെ
തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നുള്ള വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ഇതിനിടെ തന്‍റെ പുരാവസ്തു ശേഖരത്തെ കുറിച്ച് മോന്‍സന്‍റെ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
തിരുവനന്തപുരം: : സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഒന്നിന് പുറകെ ഒന്നായി മോന്‍സന്‍ മാവുങ്കലിന്‍റെ (Monson Mavunkal) തട്ടിപ്പുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നുള്ള വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ഇതിനിടെ തന്‍റെ പുരാവസ്തു ശേഖരത്തെ (antique collection) കുറിച്ച് മോന്‍സന്‍റെ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. മോന്‍സന്‍ ബ്രേക്കിംഗ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണിത്.
മോന്‍സന്‍റെ വാക്കുകള്‍ ഇങ്ങനെ
എല്ലാം ഓരോ സ്ഥലത്ത് നിന്നാണ് കിട്ടുന്നത്. ആന്‍റിക് കളക്ടേഴ്സില്‍ നിന്നാണ് വാങ്ങുന്നത്. ചിലര്‍ക്ക് ഇതിന്‍റെ വാല്യൂ ഒന്നും അറിയാതെ ഇങ്ങനെ വച്ചേക്കും. ആയിരം രൂപയ്ക്ക് വരെ തന്നിട്ടുള്ള സാധനങ്ങളുണ്ട്. അതിന്‍റെ ഒക്കെ മാര്‍ക്കറ്റ് വില കോടികളാണ്. ചിലര്‍ക്ക് അതിന്‍റെ വില അറിയില്ല. അവര്‍ കളക്ട് ചെയ്ത് വച്ചിരിക്കുന്നതാകാം. അല്ലെങ്കില്‍ വഴിയില്‍ കിടന്ന് കിട്ടിയതാകാം. വളരെ ശ്രദ്ധിക്കേണ്ട കാര്യം, ആധികാരികമായ സ്ഥലത്ത് നിന്നേ എടുക്കാവൂ എന്നുള്ളതാണ്. കാരണം മോഷ്ടിച്ച് സാധനങ്ങള്‍ ഒക്കെ വരാമെന്നും മോന്‍സന്‍ പറയുന്നു.
മോശയുടെ അംശവടിയെ കുറിച്ച് പറഞ്ഞത്
തന്‍റെ കൈവശമുള്ള മോശയുടെ അംശവടി ഒരു സിംഗിള്‍ മരമല്ല. ഒരു സിംഗിള്‍ മരത്തില്‍ ഒരു പാമ്പിനെ കൊത്തി വച്ചിരിക്കുന്നതല്ല. അത് രണ്ടും രണ്ട് മരമാണ്. അതാണ് അതിന്‍റെ അത്ഭുതം. ഒരു മരത്തില്‍ വേറൊരു മരം ചുറ്റി പാമ്പായിരിക്കുകയാണ്. അതില്‍ ഒരു അത്ഭുതം ഉണ്ട്. പിന്നെ ഇത് മോശയുടെ വടി ആണോ എന്ന് ഉറപ്പിച്ച് ചോദിച്ചാല്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. മ്യൂസിയത്തില്‍ നിന്ന്, മോശയുടെ വടി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് തന്നെ വാങ്ങിയതാണ്. അതിന്‍റെ പഴക്കം കറക്ടാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മേലെ അതിന്‍റെ തടിക്ക് പഴക്കമുണ്ട്.
മോൻസന് പുരാവസ്തു നൽകിയ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍
മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് നൂസ് അവർ ചർച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന് വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോൻസൻ പ്രചരിപ്പിച്ചതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു.
കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരാവസ്തുക്കൾ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
മോൻസന്റെ കയ്യിലുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണ്. എന്നാൽ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്. ഖത്തർ, ദുബൈ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വരാറുണ്ട് എന്ന് പറയുമ്പോൾ സാധനങ്ങൾ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല.
ത്രേതായുഗത്തിൽ കൃഷ്ണൻ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരംകൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് ഒരു പഴയ വീട്ടിൽ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്ന അറുപത് വർഷം പഴക്കം മാത്രമുള്ളതാണെന്നും താൻ തന്നെയാണ് അതും മോൻസന് നൽകിയതെന്നും സന്തോഷ് പറഞ്ഞു. 2000 രൂപയ്ക്കാണ് ഈ ഉറി വിൽപ്പന നടത്തിയത്. സാധാരണ ഉറിയാണെന്ന് പറഞ്ഞുതന്നെയാണ് വിറ്റതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു.
"അമ്പമ്പോ എന്തൊരു തട്ടിപ്പ്.." ഇതാ മോന്‍സന്‍റെ മുറ്റത്തെ ആഡബംരക്കാറുകളുടെ പിന്നിലെ ആ രഹസ്യം!
ആഡംബര കാറുകളുടെ പേരിൽ മോൻസന്‍ തട്ടിയത് 7 കോടിയോളം: കൊടുത്തത് പ്രളയത്തിൽ കേടായ കാറുകൾ