പ്രിയം റമ്മിനോട് തന്നെ, അതും ജവാനോട്! ഉത്രാട ദിനം ബെവ്കോ ഔട്ട്‍ലെറ്റിൽ എത്തിയത് 6 ലക്ഷം പേർ, ചില കണക്കുകൾ
കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുതതിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. ആറ് ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്കോ ഔട്ട്ലെറ്റിലെത്തി

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മദ്യം ജവാൻ റമ്മാണെന്ന് കണക്കുകൾ. . 70000 കെയ്സ് ജവാന്‍ റം ഓണക്കാലത്ത് വിറ്റുവെന്നാണ് ബെവ്കോ വ്യക്തമാക്കിയിട്ടുള്ളത്. ഓണം വരുന്ന ആഴ്ചയിൽ റെക്കോർഡ് മദ്യവിൽപ്പനയാണ് ഉണ്ടായത്. ഈ മാസം 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടിയാണ് ഈ ഇനത്തിൽ നികുതിയായി ലഭിക്കുക.
കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുതതിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. ആറ് ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്കോ ഔട്ട്ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്. ഓഗസ്റ്റ് മാസത്തിൽ 1799 കോടിയുടെ മദ്യം വിറ്റു. 2022 ഓഗസ്റ്റിൽ 1522 കോടി മദ്യമാണ് വിറ്റത്.
ഏറ്റവും കൂടുതൽ വിൽപന തിരൂർ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്. ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങള്‍ ബെവ്കോ നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ത്ത് ജവാൻ തന്നെ നൽകണമെന്നും എം ഡി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഡ്രൈ ഡേ ആണ്. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം