വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഉമ്മയും മകളും കോഴിക്കോട് ട്രെയിനിടിച്ച് മരിച്ചു
നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. നസീമ (43) മകൾ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്. ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയാണെന്നാണ് വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.