20 വര്‍ഷത്തിന് ശേഷം അമ്മയെ തിരിച്ചുകിട്ടിയ കഥ

മലപ്പുറം: ജീവിതം മുന്‍കൂട്ടിയെഴുതാന്‍ കഴിയാത്ത തിരക്കഥയാണെന്ന വാചകത്തെ അന്വര്‍ഥമാക്കുന്ന നിമിഷങ്ങള്‍ക്കാണ് തവനൂര്‍ റെസ്‌ക്യൂ ഹോം സാക്ഷിയായത്. അമ്മയും മകനും നേരില്‍ കണ്ട നിമിഷത്തില്‍ നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന്റെ നോവുകളും വേദനകളുമെല്ലാം അലിഞ്ഞില്ലാതായി. ഇനിയൊരിക്കലും കൂടിച്ചേരല്‍ ഇല്ലെന്ന് കരുതിയ നേരത്തായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. അക്ഷയ്ക്ക് നാലും സഹോദരി പൂജക്ക് അഞ്ചും വയസ്സുള്ളപ്പോഴാണ് അവരുടെ മാതാവായ കരിഷ്മയെ നഷ്ടപ്പെടുന്നത്. അമ്മയുടെ കൈപിടിച്ച് സഹോദരിക്കൊപ്പം സ്‌കൂളില്‍ പോയ നിമിഷം ഒരു മിന്നായംപോലെ ഇപ്പോഴും അക്ഷയിന്റെ മനസ്സിലുണ്ട്.

മഹാരാഷ്ട്ര റോഹ റായ്ഗഡ് സ്വദേശിനിയായ കരിഷ്മ അംഗന്‍വാടി അധ്യാപികയായിരുന്നു. മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 20 വര്‍ഷം മുമ്പ് അക്ഷയ്, പൂജ എന്നിവരെ വിദ്യാലയത്തിലാക്കി നാടുവിടുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം പലയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു. 2008 മാര്‍ച്ച് 21 ന് പെരിന്തല്‍മണ്ണ പൊലീസ് വഴി തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ എത്തുകയായിരുന്നു.

സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങള്‍ മിസ്സിങ് പേഴ്‌സന്‍സ് കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയക്കുകയും ഝാര്‍ഖണ്ഡിലെ സാമൂഹികപ്രവര്‍ത്തകന്‍ മുന്നു ശര്‍മയുടെ സഹായത്തോടെ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. മക്കളായ അക്ഷയും പൂജയും കുടുംബാംഗങ്ങളും വിഡിയോ കാള്‍ വഴി പരസ്പരം തിരിച്ചറിയുകയും മാര്‍ച്ച് മൂന്നിന് സ്വപ്നതുല്യമായ നിമിഷത്തിന് സാക്ഷിയാവുകയും ചെയ്തു. 

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. താലൂക്കില്‍നിന്ന് രേഖകള്‍ കൈപ്പറ്റി മകനും മറ്റ് കുടുംബാംഗങ്ങളും സ്ഥാപനത്തില്‍ എത്തി കരിഷ്മയെ സ്വീകരിച്ചു. 2008 മാര്‍ച്ച് 21നാണ് തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ കരിഷ്മ (50) എന്ന മഹാരാഷ്ട്ര പട്വ പ്രവിശ്യയിലെ റോഹാ, റായ്ഗര്‍ഹ് സ്വദേശി എത്തിയത്. റോഹാ താലൂക്കിലെ വാങ്ടി ഗ്രാമത്തില്‍ അങ്കണവാടി അധ്യാപികയായിരുന്ന കരിഷ്മ മാനസിക അസ്വസ്ഥതയെ തുടര്‍ന്ന് പിഞ്ചു മക്കളെ വിദ്യാലയത്തിലേക്ക് അയച്ച് നാടുവിടുകയായിരുന്നു. 

അഞ്ച് വര്‍ഷത്തോളം മറ്റിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു 2008- ല്‍ പെരിന്തല്‍മണ്ണ പോലീസ് വഴി തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ എത്തുകയായിരുന്നു. റെസ്‌ക്യൂ ഹോം താമസക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപന സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങള്‍ 'മിസ്സിംഗ് പേഴ്‌സണ്‍സ് കേരള' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചത്. തുടര്‍ന്നാണ് കുടുംബത്തെ കണ്ടെത്തിയത്.

Read moer: എഐ ക്യാമറയിൽ തൽക്കാലം പിഴയില്ല, മോദിയുടെ 'യുവ'ത്തിന് രാഹുലിന്റെ ബദൽ, അ‍ഞ്ച് സൈനികര്‍ക്ക് വീരമൃത്യു -10 വര്‍ത്ത

താലൂക്കില്‍ നിന്നും രേഖകള്‍ കൈപ്പറ്റി മകനും മറ്റു കുടുംബാംഗങ്ങളും വെള്ളിയാഴ്ച സ്ഥാപനത്തിലെത്തി കരിഷ്മയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടിഎം ശ്രുതി. സ്ഥാപന സൂപ്രണ്ട് എന്‍. റസിയ, തവനൂര്‍ മഹിളാ മന്ദിരം സൂപണ്ട് എന്‍.ടി സൈനബ, മിസ്സിംഗ് പേഴ്‌സണ്‍സ് കേരള ഗ്രൂപ്പ് അഡ്മിനും തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടറുമായ ഒകെ അഷറഫ്, മറ്റു സ്ഥാപന ജീവനക്കാര്‍, മനേജ്‌മെന്റ് കമ്മിറ്റി അംഗം എം ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കരിഷ്മയെ ബന്ധുക്കളോടൊപ്പം യാത്രയാക്കി.