'കുരുന്ന് വിട്ടുപോയതറിയാതെ രാവും പകലും കൂട്ടിരുന്ന് അമ്മയാന', വിതുരയിലെ കരളലിയിക്കുന്ന കാഴ്ച
വിതുര മരുക്കുംകാലയിൽ ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവൽ നിന്ന് അമ്മയാന
തിരുവനന്തപുരം: വിതുര മരുക്കുംകാലയിൽ ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവൽ നിന്ന് അമ്മയാന. ഉൾവനത്തിന് അകത്ത് കൂടെ അമ്മയാന കുഞ്ഞിനെ തട്ടി തട്ടി നടക്കുന്നത് കണ്ട ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
രാത്രി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മ ആന അടുത്ത് നിന്ന് മാറാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ഇന്ന് രാവിലെയും ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്. കാട്ടാന വിട്ടുപോയാൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന അവസ്ഥ മണിക്കൂറുകളായി തുടരുകയാണ്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.
വീടുകൾക്ക് അടുത്തേക്ക് ആനക്കൂട്ടം വരാതിരിക്കാൻ രാത്രി ആദിവാസികൾ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.
Read more; കോഴിക്കോട് പള്ളിക്കണ്ടിയിൽ പെരുമ്പാമ്പിൻ കൂട്ടം
അതേസമയം, ഏറെ സങ്കടപ്പെടുത്തിയ സമാനമായ വാർത്ത കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. അതിരപ്പിള്ളി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിനുള്ളിൽ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയതായിരുന്നു അത്. ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ഉള്ളത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പികൈ അറ്റ് പോയതെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാവാം.
നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കകയായിരുന്നു. തുമ്പിക്കൈ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രസവിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അനുമാനം. അഞ്ച് അനകളുടെ കൂട്ടമാണ്. വനപാലകരുടെ സംഘം മേഖലയിലേക്ക് പോയിട്ടുണ്ട്.