എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതക്തിൽ പ്രതികൾ ഞെട്ടിക്കുന്ന മൊഴി വിവരങ്ങളാണ് പുറത്തുവരുന്നത്. 

കൊച്ചി: ആൺസുഹൃത്തിനൊപ്പം ചേര്‍ന്ന് ഒന്നര മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കൊലപ്പെടുത്താൻ അമ്മയും സഹായിച്ചെന്ന് സൂചന. എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതക്തിൽ പ്രതികൾ ഞെട്ടിക്കുന്ന മൊഴി വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ പ്രതി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിൽ അമ്മ അശ്വതിക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൂടുതൽ ചോദ്യം ചെയ്യലിൽ ഇത് വ്യക്തമാകുമെന്നാണ് കരുതുന്നത്. 

മാസങ്ങൾക്ക് മുമ്പ് മാത്രം പരിചയപ്പെട്ട ആൺസുഹൃത്ത് ഷാനിഫിനൊപ്പം ചേര്‍ന്ന് കൊല നടത്താൻ കൂട്ടുനിന്നെന്നാണ് സൂചന. കുഞ്ഞിന്റെ തല കാൽമുട്ടിലിടിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി ഷാനിസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകം നടക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു എന്നാണ് അശ്വതിയുടെ മൊഴി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് ജനറൽ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. 

അതേസമയം, കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാന്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്താണ് പ്രതി ലോഡ്ജില്‍ മുറിയെടുത്തതെന്ന് ഇതോടെ വ്യക്തമായി. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

'കുഞ്ഞിനെ മുമ്പും പ്രതി നിരന്തരം ഉപദ്രവിച്ചു';കൊല്ലുമെന്നറിഞ്ഞിട്ടും അശ്വതി മറച്ചുവെച്ചത് കുറ്റമെന്ന് പൊലീസ്

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഡിസംബര്‍ മൂന്നിന് ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ട‍ര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമെന്നാണെന്ന് അറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയു പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് പ്രാഥമിക വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം