കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ അവിശ്വാസം; പത്തനംതിട്ടയിലെ ആകെയുള്ള ബ്ലോക്ക് ഭരണവും യുഡിഎഫിന് നഷ്ടപ്പെട്ടു
കോൺഗ്രസ് അംഗം സജി പ്ലാച്ചേരിയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ആകെയുള്ള 13 അംഗങ്ങളിൽ ഏഴ് പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. യുഡിഎഫ് അംഗങ്ങൾ അവിശ്വാസ ചർച്ചയിൽ പങ്കെടുത്തില്ല
മല്ലപ്പള്ളി: പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ (Pathanamthitta Koipuram Block Panchayat) യുഡിഎഫിന് (UDF) ഭരണം നഷ്ടപെട്ടു. പ്രസിഡൻ്റ് ജിജി ജോൺ മാത്യുവിനെതിരെ എൽഡിഎഫ് (LDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗം സജി പ്ലാച്ചേരിയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ആകെയുള്ള 13 അംഗങ്ങളിൽ ഏഴ് പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
യുഡിഎഫ് അംഗങ്ങൾ അവിശ്വാസ ചർച്ചയിൽ പങ്കെടുത്തില്ല. ഇതോടെ ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായി. ഇന്നലെ മൂന്നാർ പഞ്ചായത്ത് ഭരണവും ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. കൂറുമാറിയ അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് 11 വർഷമായി കോൺഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പഞ്ചായത്ത് എൽഡിഎഫിലേക്ക് എത്തിയത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽഡിഎഫിൻ്റ പ്രവീണ രവികുമാർ പ്രസിഡൻ്റായി ചുമതലയേറ്റു.
ഒമ്പതിനെതിരെ 12 വോട്ടുകൾ നേടിയാണ് പ്രവീണയുടെ ജയം. കോണ്‍ഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എൽഡിഎഫിനൊപ്പം ചേര്‍ന്നതോടെയായിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. ദീപ രാജ്കുമാറിന് ഒമ്പത് വോട്ടും പ്രവീണക്ക് 12 വോട്ടുമാണ് ലഭിച്ചച്. തുടർന്ന് പ്രവീണ രവികുമാറിനെ വിജയിയായി ഭരണാധികാരി പ്രഖ്യാപിക്കുകയും പ്രവീണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.