മുറജപത്തിനൊരുങ്ങി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം; ചടങ്ങ് ആറു വർഷത്തിന് ശേഷം
പദ്മനാഭപ്രീതിക്കായി തിരുവിതാംകൂർ രാജാക്കൻമാർ പണ്ടുകാലം മുതല്‍ നടത്തിവന്നിരുന്ന യാഗമാണ് മുറജപം.
തിരുവനന്തപുരം: ആറുവര്‍ഷത്തിന് ശേഷം മുറജപത്തിനൊരുങ്ങി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ചടങ്ങിന് മുന്നോടിയായി കിഴക്കേനടയിൽ വിളംബര വിളക്ക് തെളിയിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ വിളംബര വിളക്കിൽ തിരി തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പദ്മനാഭപ്രീതിക്കായി തിരുവിതാംകൂർ രാജാക്കൻമാർ പണ്ടുകാലത്ത് നടത്തിവന്നിരുന്ന യാഗമായിരുന്നു മുറജപം. കാലംമാറിയിട്ടും ആചാരങ്ങളിൽ മാറ്റം വരുത്താതെ വീണ്ടും മുറജപത്തിനുളള തയ്യാറെടുപ്പിലാണ് ക്ഷേത്രം. 56 ദിവസം നീണ്ടുനിൽക്കുന്ന ജപം നവബർ 21 നാണ് ആരംഭിക്കുന്നത്. ചടങ്ങുകൾക്ക് പരിസമാപ്തി കുറിച്ചുകോണ്ട് അടുത്ത ജനുവരി15 ന് ലക്ഷദീപം നടക്കും. മുറജപത്തിനായി കാഞ്ചീപുരം, ശൃഗേരി , പേജാവാർ മഠങ്ങളിൽ നിന്നുള്ള ജപക്കാർ എത്തും. മുറജപത്തിനു മുന്നോടിയായി അല്പശേരി ഉത്സവത്തിന് ഈ മാസം 24 ന് കൊടിയേറും. അടുത്തമാസം 4 ന് ആറാട്ടോടെ ഉത്സവം അവസാനിക്കും.