തൃശൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൗമ്യ എന്ന യുവതിയെ കുത്തിക്കൊന്ന ശേഷം സമീപത്തെ കിണറ്റില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതി തോമസിനെ പൊലീസ് പിടികൂടി. 

തൃശൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയായ പ്രതി റിമാൻഡില്‍. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടില്‍ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. കിണറില്‍ ഇറങ്ങി ഒളിക്കാന്‍ ശ്രമിച്ച പ്രതി അപ്പാടന്‍ തോമസിനെ ഒല്ലൂര്‍ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന പട്ടി റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്ന് സൗമ്യ പിന്നാലെ ഇറങ്ങിയതായിരുന്നു. ഈ സമയം പിന്നാലെ കത്തിയുമായി വന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറില്‍ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയില്‍ പൊലീസ് കണ്ടെത്തി. പിന്നീട് അഗ്‌നി രക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റില്‍ നിന്ന് കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് പ്രതി. സൗമ്യയുടെ മക്കള്‍: ഏഗ്‌ന, ആരോണ്‍.