കടിയേറ്റ് ചത്തത് 300ഓളം കോഴികൾ, ആഴത്തിലുള്ള മുറിവുകളും; ഭീതി പടർത്തി അജ്ഞാത ജീവി
ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. ഫാമിന്റെ കിഴക്ക് ഭാഗം കാടാണ്. രാത്രി കാട്ടിൽ നിന്നിറങ്ങുന്ന അജ്ഞാത ജീവികളാകാം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം
മാന്നാർ: ആലപ്പുഴ പാണ്ടനാട് അജ്ഞാത ജീവിയുടെ കടിയേറ്റ് കോഴികൾ ചത്തു. പാണ്ടനാട് പഞ്ചായത്ത് കീഴ്‌വന്മഴിയിൽ പ്രവർത്തിക്കുന്ന കെ എൽ ഫാമിലെ മുന്നൂറോളം കോഴികളെയാണ് കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നാടൻ പൂവൻ കോഴികളാണ് ചത്തതിലധികവും. കല്ലോപ്പറമ്പിൽ ജോസ് പോൾ നടത്തുന്ന ഫാമിലെ കൂട് തകർത്താണ് അജ്ഞാത ജീവി കോഴികളെ ആക്രമിച്ചത്.
വൈറ്ററിനറി ഡോക്‌ടർ സ്ഥലത്തെത്തി പരിശോധിച്ചു. ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. ഫാമിന്റെ കിഴക്ക് ഭാഗം കാടാണ്. രാത്രി കാട്ടിൽ നിന്നിറങ്ങുന്ന അജ്ഞാത ജീവികളാകാം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അഞ്ചേക്കർ ഫാമിൽ താറാവ്, പശുക്കൾ, മുട്ടക്കോഴി, പൂവൻ കോഴി പരിപാലനത്തോടൊപ്പം പച്ചക്കറി കൃഷിയുമുണ്ട്.
വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ
വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ. ഹരിപ്പാട് മുട്ടത്താണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയമകൻ ആലക്കോട്ടിൽ സുബോധി(37)നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മകൻ ക്രൂരമായി മർദിക്കുന്നതും പൊക്കി വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സുബോധിന്റെ മൂത്ത സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂത്തമകൻ സുഗുണന്റെ കൂടെയാണ് അമ്മയും അസുഖബാധിതനായ അച്ഛനും താമസിച്ചിരുന്നത്.
സമീപത്ത് തന്നെയാണ് സുബോധിന്റെ വീടും. മൂന്നു ദിവസം മുമ്പാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. സഹോദരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഫേസ്ബുക്കിൽ ഇടുകയും പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി സുബോധിനെ റിമാൻഡ് ചെയ്തു.