യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിച്ചു.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശി അജയ് ഉറവ് പൊലീസിനോട് പറഞ്ഞു. കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് ബംഗാളിൽ നിന്നും വരികയായിരുന്നു. ട്രെയിനിൽ വച്ചു കൂടെ ഉള്ളവരുമായി വഴക്കായി. തുടർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടി. തിരഞ്ഞ് എത്തിയ സുഹൃത്തുക്കളിൽ നിന്നും ഒളിക്കാൻ ആണ് ഓവുചാലിൽ കയറിയത്. പിന്നീട് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുറത്തേക്ക് കയ്യിട്ട് സഹായം തേടിയതെന്നും അജയ് പറഞ്ഞു.
യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിച്ചു. ഓടയുടെ മുകൾഭാഗം സ്ലാബ് ഇട്ട് പൂർണ്ണമായും മൂടിയ നിലയിലുമാണ്. അതിനാൽ യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയത് എന്നതിലായിരുന്നു ദുരൂഹത. പിന്നീട് ചോദ്യംചെയ്തപ്പോഴാണ് താൻ വീണതല്ല, സ്വയം ഓടയിൽ കയറി ഒളിച്ചതാണെന്ന് അതിഥി തൊഴിലാളി പറഞ്ഞത്.
കോൺക്രീറ്റ് മാറ്റുമ്പോൾ യുവാവിന് പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ സ്ലാബുകൾ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കു വെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
