ഇയാളുടെ നാടായ മൈസുരുവിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് ബസ് മാർഗം കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് വഴിക്കടവ് ഭാഗത്ത് ചില്ലറ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി
മലപ്പുറം: വിൽപ്പനയ്ക്ക് സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി മൈസുരു സ്വദേശി മലപ്പുറം വഴിക്കടവിൽ പൊലീസിന്‍റെ പിടിയിലായി. വഴിക്കടവ് കെട്ടുങ്ങലിൽ വാടക ക്വാർട്ടേഴ്സ് താമസിക്കുന്ന മുബാറക് എന്ന അക്‌ബറിനെ ആണ് പൊലീസ് പിടികൂടിയത്. ഇയാളുടെ നാടായ മൈസുരുവിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് ബസ് മാർഗം കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് വഴിക്കടവ് ഭാഗത്ത് ചില്ലറ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവേട്ട തുടരുകയാണ്. കൊല്ലം ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിലായി. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു.
ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
