മലയിടിച്ചിലിൽ റോഡിലേക്കെത്തിയ നൂറ് കണക്കിന് ലോഡ് മണ്ണാണ് ദേശീയ പാത അതോറിറ്റി പുഴയിലേക്ക് തള്ളിയത്.

ഇടുക്കി: റോഡ് പണിക്കിടെ മുതിരപ്പുഴയിലേക്ക് തള്ളിയ മണ്ണ് അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർക്ക് മൂന്നാർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കത്തുനൽകി. ദേശീയപാതയിൽ മൂന്നാർ പോലീസ് സ്റ്റേഷനുസമീപത്ത് കഴിഞ്ഞ രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ വൻതോതിൽ മലയിടിച്ചിലുണ്ടായി ഗതാഗതം നിലച്ചിരുന്നു. ഈ മണ്ണ് ദേശീയപാതാ അധികൃതർ യന്ത്രസഹായത്തോടെ നീക്കി സമീപത്തുള്ള കുട്ടിയാറ്റിലേക്ക് തള്ളുകയായിരുന്നു.

മലയിടിച്ചിലിൽ റോഡിലേക്കെത്തിയ നൂറ് കണക്കിന് ലോഡ് മണ്ണാണ് ദേശീയ പാത അതോറിറ്റി പുഴയിലേക്ക് തള്ളിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയാണ് മണ്ണ് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ജലസേചനവകുപ്പ് അസി.എൻജിനീയറാണ് പുഴയിലേക്ക് തള്ളിയ മണ്ണ് കോരി മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റിക്ക് കത്തുനൽകിയിരിക്കുന്നത്. 

മൂന്നാർ ടൗണിൽകൂടി ഒഴുകുന്ന മുതിരപ്പുഴയുടെ കൈവഴിയാണ് മാട്ടുപ്പട്ടിയിൽനിന്ന്‌ ഒഴുകിയെത്തുന്ന കുട്ടിയാർ. സർക്കാരിന്റെ സ്മൂത്ത് ഫ്ളോ പദ്ധതിയുടെ ഭാഗമായി ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ഒരുമാസം മുൻപാണ് മുതിരപ്പുഴയിലെ തടസ്സങ്ങൾ നീക്കം ചെയ്തത്. പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ലെന്നാണ് ജലസേചന വകുപ്പ് പറയുന്നത്.

Read More : തുമരംപാറ ഉരുൾപൊട്ടൽ: വ്യാപക കൃഷി നാശം, ഗൃഹോപകരണങ്ങളും നശിച്ചു; നഷ്ടപരിഹാരം വേണമെന്ന് ദുരിതബാധിതർ

വട്ടവടയില്‍ ടൂറിസത്തിന് തിരിച്ചടിയായി തമിഴ്നാട് സര്‍ക്കാരിന്‍റെ ടോള്‍ പിരിവ്


മൂന്നാർ: വട്ടവട മേഖലയിലെ ടൂറിസത്തിന് തിരിച്ചടിയായി ടോപ് സ്‌റ്റേഷനിൽ തമിഴ്നാട് സർക്കാർ ചെക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളിൽ നിന്നും ടോൾ പിരിവ് ആരംഭിച്ചു. മൂന്നാർ - വട്ടവട പാതയിൽ തമിഴ്നാടിന്‍റെ അധീനതയിലുള്ള ടോപ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കാൻ ആരംഭിച്ചത്. തേനി ജില്ലയിൽ പെട്ട ബോഡി നായ്ക്കന്നൂർ പഞ്ചായത്ത് യൂണിയനു കീഴിലുള്ള കൊട്ടക്കുടി പഞ്ചായത്താണ് ചെക് പോസ്റ്റ് സ്ഥാപിച്ച് പിരിവ് തുടങ്ങിയത്.

ബസ്, ലോറി (100), വാൻ, ട്രാക്ടർ (75), ഓട്ടോ, കാർ (30), ഇരുചക്രവാഹനങ്ങൾ (10) എന്നിങ്ങനെയാണ് നിരക്കുകൾ. മൂന്നാർ - വട്ടവട പാതയിൽ പെട്ട ടോപ് സ്റ്റേഷൻഭാഗത്തെ എട്ടുകിലോ മീറ്റർ ദൂരം തമിഴ്നാട് സർക്കാരിന്‍റേതാണ്. ഇവിടെയാണ് വട്ടവട, ടോപ് സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തടഞ്ഞ് ടോൾ പിരിവ് ആരംഭിച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വട്ടവട, ടോപ് സ്റ്റേഷൻ എന്നിവടങ്ങൾ സന്ദർശിക്കുന്നതിനായി ദിവസോ നൂറു കണക്കിന് വാഹനങ്ങളാണ് സഞ്ചാരികളുമായി ഇതുവഴി കടന്നു പോകുന്നത്. 

പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ വാങ്ങില്ലെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും പലരിൽ നിന്നും രണ്ടു ദിവസമായി പണം വാങ്ങിയതായി നാട്ടുകാർ ആരോപിച്ചു. ചെക് പോസ്റ്റും ടോൾ പിരിവും നിർത്തണമെന്നാവശ്യപ്പെട്ട് വട്ടവട പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്യത്തിൽ കൊട്ടക്കുടി പഞ്ചായത്ത് ഭരണസമിതിക്ക് കത്തുനൽകി. ചെക് പോസ്റ്റും ടോൾ പിരിവും പിൻവലിക്കാത്ത പക്ഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് വട്ടവട പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പറഞ്ഞു.