'റോഡിലൂടെ സഞ്ചരിക്കാൻ നീന്തൽ പഠിക്കണം'; പരാതിയുമായി മാന്നാറുകാര്‍
ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്.
ആലപ്പുഴ: മാന്നാറിലെ പാവുക്കര വഞ്ചിമുക്ക് കിളുന്നേരിൽ പടി റോഡിലൂടെ യാത്രചെയ്യാന്‍ നീന്തൽ പഠിക്കണമെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിൽ ചെറിയൊരു മഴ പെയ്താൽ മതി വെള്ളക്കെട്ട് രൂപപ്പെടും.
പ്രധാന ദേവാലയമായ പാവുക്കര ജുമാമസ്ജിദിലേക്കുളള വിശ്വാസികളും മദ്‌റസാ വിദ്യാർത്ഥികളും ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. നാൽപതിലേറേ കുടുംബങ്ങളും ഈ റോഡിനിരുവശത്തുമായി താമസിക്കുന്നുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പാണു ഈ റോഡ് ടാർ ചെയ്തത്.
ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്. വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനു എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.