നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കോഴിക്കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ പാളയം ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷിഹാല്‍, മുഹമ്മദ് ഫാസില്‍ എന്നിവര്‍ പിടിയിലായത്.

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല്‍ എംപി (26) സഹോദരന്‍ മുഹമ്മദ് ഫാസില്‍(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാന്റിലെ പ്രധാന കവാടത്തിന് സമീവത്ത് വെച്ച് ഇരുവരും കവര്‍ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ രാകേഷ്, എ.എസ്.ഐ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൗണ്‍, കസബ, വെള്ളയില്‍, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂര്‍ പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. മയക്കു മരുന്ന് ഉപയോഗം, വില്‍പന, ടാഗോര്‍ ഹാളിന് പിറക് വശത്തുള്ള ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവര്‍ച്ച ചെയ്ത കേസ്, ബൈക്ക് മോഷണം തുടങ്ങിയ 20ഓളം കേസുകളാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കല്‍, അരീക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഫറോക്ക്, ചേവായൂര്‍, എലത്തൂര്‍, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂര്‍, കസബ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 32ഓളം കേസുകളുണ്ട്. കൊയിലാണ്ടി ഗള്‍ഫ് ബസാറിലുള്ള മൊബൈല്‍ കടയില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകളും രണ്ട് സ്മാര്‍ട്ട് വാച്ചുകളും മോഷണം നടത്തിയതിനും ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിനും പാര്‍ക്ക് ചെയ്ത ലോറി ക്യാബിനില്‍ നിന്നും 55,000 രൂപയും മൊബൈല്‍ ഫോണും മോഷണം നടത്തിയതിനും മറ്റുമാണ് കേസുകളുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.