മാനേജർ യോഗത്തിൽ പങ്കെടുത്തില്ല, നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറക്കും, നാളെ സർവക്ഷി യോഗം
മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്.
കോഴിക്കോട് : പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇന്ന് ചേർന്ന പിടിഎ യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ അരുണ പി.പി യോഗത്തിൽ നിന്നും വിട്ടുനിന്നു. മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്.
പൊതുവിദ്യാഭ്യാസ സംവിധാനത്തെ കാവ്യവൽക്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് കെഎസ്ടിഎ ഇന്ന് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. സ്കൂളിൽ നാളെ സർവക്ഷി യോഗവും ചേരും. സംഭവത്തില്‍ ചട്ടലംഘനമുണ്ടായെന്ന റിപ്പോര്‍ട്ട് കുന്നുമ്മല്‍ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചെങ്കിലും ആര്‍ക്കെങ്കിലുമെതിരെ നടപടി വേണോയെന്നതില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂള്‍ മാനേജരുടെ മകന്‍ രുധീഷിന്‍റെ നേതൃത്വത്തില്‍ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയില്‍ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ. സ്കൂള്‍ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങള്‍ കണ്ട നാട്ടുകാര്‍ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ തൊട്ടില്‍പാലം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയച്ചു.