മാമലക്കണ്ടം സന്ദർശിക്കാൻ പോവുകയായിരുന്ന ബന്ധുക്കളുടെ സംഘമാണ് നേര്യമംഗലം പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്. ട്രാവലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജീപ്പ് മറിഞ്ഞതാണ് അപകടം. മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം ഉണ്ണികൃഷ്ണൻ (56), ഭാര്യ സൂര്യവൃന്ദ (49), മലപ്പുറം എടരിക്കോട് ചൂരക്കാട്ടുമന രഘു നാരായണൻ (40), ഭാര്യ എസ് ഗോപിക (33), തൃപ്പൂണിത്തുറ തളിയിൽമന ദേവിക ശ്രീദേവി (25), ചിറ്റൂർ സൂര്യകാലടിമന സൂരജ് (38), പട്ടിമറ്റം നെന്മേനിമന ദാമോദരൻ നമ്പൂതിരി (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ 5.30ഓടെ നേര്യമംഗലം പാലത്തിന് അക്കരെ ഇത്തൊട്ടി കവലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ആവോലിച്ചാലിയിലെ റിസോർട്ടിൽ നിന്ന് മാമലക്കണ്ടം സന്ദർശിക്കാനായി രണ്ട് ജീപ്പുകളിലായി യാത്ര തിരിച്ച 14 അംഗ ബന്ധുസംഘത്തിലാണ് ഇവർ ഉണ്ടായിരുന്നത്. ഇതിൽ ഒരു ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ച ട്രാവലർ ജീപ്പിൽ തട്ടുകയായിരുന്നു. തുടർന്ന് ജീപ്പ് റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആദ്യം നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ സൂര്യവൃന്ദ ഒഴികെ മറ്റ് എല്ലാവരും വൈകുന്നേരത്തോടെ ആശുപത്രി വിട്ടു.