ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം
നിയമാവലിയ്ക്ക് കടകവിരുദ്ധമായി ആംബുലൻസ് സർവ്വീസുകൾ നടക്കുന്നതായി കണ്ടെത്തിയതിനാൽ പ്രീപെയ്ഡ് ആംബുലൻസ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം പുനഃരാരംഭിച്ചു. ചെറിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 12 രൂപയും വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 15 രൂപയുമെന്നുള്ള നിലവിലെ സ്ഥിതി തുടരും. മിനിമം ചാർജ് മൂന്നു കിലോമീറ്റർ വരെ 220 രൂപയും 10 കിലോമീറ്റർ വരെ ചെറിയ ആംബുലൻസുകൾക്കും 500 രൂപയും വലിയ ആംബുലൻസുകൾക്ക് 700 രൂപയും തുടരും.
സീനിയോരിട്ടിയിൽ ആംബുലൻസുകളെ ഓട്ടത്തിനായി വിളിക്കുമ്പോൾ രജിസ്ട്രേഷൻ പ്രകാരം ആംബുലൻസ് നൽകിയിരിക്കുന്ന പേരിലുള്ള ആംബുലൻസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. സിനിയോരിറ്റി പ്രകാരം ആംബുലൻസിനെ ഓട്ടത്തിനായി വിളിച്ചാൽ 10 മിനിട്ടിനകം ആംബുലൻസ് സേവനം ലഭ്യമായില്ല എങ്കിൽ തൊട്ടടുത്ത ആംബുലൻസിന് സിനിയോരിറ്റി നൽകും.
Read also: '3333 നമ്പര്‍ കണ്ടാൽ ഞാൻ ഉണ്ടോന്ന് നോക്കണം'; ബാലയ്ക്ക് ഇനി പുതിയ സാരഥി
2018-ൽ തന്നെ രോഗികൾക്ക് ആംബുലൻസുകളുടെ സേവനം ചൂഷണരഹിതമായി നടപ്പിലാക്കുന്നതിന് പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ നിയമാവലിയ്ക്ക് കടകവിരുദ്ധമായി ആംബുലൻസ് സർവ്വീസുകൾ നടക്കുന്നതായി കണ്ടെത്തിയതിനാൽ പ്രീപെയ്ഡ് ആംബുലൻസ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആശുപത്രി പരിസരത്ത്, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള റോഡിൽ സ്ഥിരമായി ആംബുലൻസ്, ഓട്ടോറിക്ഷാ എന്നിവ പാർക്ക് ചെയ്ത് സർവീസ് നടത്തുകയും ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രീപെയ്ഡ് സംവിധാനത്തിൽ ഓഫീസ് സംവിധാനത്തിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ആംബുലൻസുകൾ കാമ്പസിനുള്ളിൽ പ്രവേശിച്ചാൽ മതിയെന്നിരിക്കേ, ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗുകൾ അനുവദിയ്ക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍ററിലെ (സി.ഡി.സി.) ജെനറ്റിക് ആന്‍റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു. സി.ഡി.സി.യിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആന്‍ഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in situ hybridization) മുതലായ പരിശോധനകളും, ബയോകെമിക്കല്‍ പരിശോധനയും ലാബോറട്ടറിയില്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...