നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കൊരട്ടിയിൽ രണ്ടു പേര്‍ പിടിയിൽ. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരാണ് പിടിയിലായത്.
തൃശൂര്‍: തൃശൂര്‍: നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരാണ് കൊരട്ടി പൊലീസ് പിടിയിലായത്. കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷാണ് തട്ടിപ്പിന് ഇരയായത്.
പഞ്ചലോഹ നടരാജ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപ വാങ്ങി പകരം ദേവി വിഗ്രഹം നൽകി തട്ടിപ്പ് നടത്തിയതായാണ് പരാതി. പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലൂടെ പരാതിക്കാരന് പുരാവസ്തുക്കളോടുള്ള താല്പര്യമുള്ളതായി മനസിലാക്കുകയും നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് പണം വാങ്ങി പഞ്ചലോഹ വിഗ്രഹത്തിന് പകരം മറ്റൊന്ന് നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ രഹസ്യ വിവരത്തെ തുടർന്ന് കാടുകുറ്റി, അന്നനാട് എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

