സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് ആദ്യം സംഭവം കണ്ടത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിന്റെ ശരീരം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ശബരിമല തീർത്ഥാടകൻ മലകയറുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ജീര്‍ണ്ണിച്ച് തുടങ്ങിയ മൃതദേഹത്തിന് ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്തുകാരല്ലാത്ത മത്സ്യതൊഴിലാളികള്‍ കുഞ്ഞിന്റെ ശരീരം കണ്ട ഉടനെ സമീപത്തെ നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ച സന്തോഷം പങ്കിടാന്‍ വിളിച്ചുവരുത്തിയ സുഹൃത്തിനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വടകര പുറമേരിയില്‍ അറാം വെള്ളിയില്‍ സ്വദേശിയുമായ നടുക്കണ്ടില്‍ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. വീടിനടുത്തെ കരിങ്കല്‍ പാറവെട്ടിയപ്പോള്‍ രൂപപ്പെട്ട അറാംവെള്ളി കുളത്തില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തല്‍ വശമില്ലാതിരുന്ന സൂര്യജിത്ത് ഇതിനിടയില്‍ വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൂണേരി സ്വദേശിയായ വിദ്യാർഥി സമീപത്തെ ക്ലബില്‍ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തിയാണ് അപകട വിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലില്‍ കുളത്തിന് അടിയിലെ ചെളിയില്‍ പുരണ്ടുപോയ നിലയില്‍ സൂര്യജിത്തിനെ കണ്ടെത്തുകയും ഉടനെ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.