‘വി എസ് സർക്കാരിന്റെ കാലത്താണ് കൈവെട്ട് കേസ് ഉണ്ടായത്. എന്നാൽ കോൺഗ്രസ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് നിർമല സീതാരാമൻ സഭയിൽ പറഞ്ഞത്’.
തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമന് എതിരെ ഡീൻ കുര്യാക്കോസ് എം പി. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിൽ വാസ്തവ വിരുദ്ധമായ കാര്യം ഉന്നയിച്ച്, സഭയെ നിർമ്മല സീതാരാമൻ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.
വി എസ് അച്യൂതാനന്ദൻ സർക്കാരിന്റെ കാലത്താണ് കൈ വെട്ട് കേസ് ഉണ്ടായത്. എന്നാൽ കോൺഗ്രസ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് നിർമ്മല സീതാരാമൻ സഭയിൽ പറഞ്ഞത്. കോൺഗ്രസ് പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഒരു പ്രസക്തിയും ഇല്ലാതെ കാര്യം മനസ്സിലാക്കാതെ ആക്ഷേപം ഉന്നയിച്ചു. ബിജെപി-ആർ എസ് എസാണ് ആൾക്കൂട്ട ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നത്. നിർമ്മല സീതാരാമൻ തെറ്റ് തിരുത്തണം.
ഇ എം അഗസ്തിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്നുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. മുതിർന്ന നേതാവാണ്. താൻ നേരിൽ കണ്ട് സജീവമാകണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഡീൻ പക്ഷേ, ഇ എം അഗസ്തി മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.


