കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച തൃശൂരിലെ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് 6 മാസമായിട്ടും നന്നാക്കാത്തത് ഗതാഗതം താറുമാറാക്കി. ചെറുവാഹനങ്ങൾ മാത്രമാണ് നിലവിൽ ഈ റോഡിനെ ആശ്രയിക്കുന്നത്.
തൃശൂര്‍: കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി റോഡ് പൊളിച്ചിട്ട് 6 മാസം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയായില്ല. ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിലൂടെയുള്ള ഗതാഗതം താറുമാറായി. ദേശീയപാതയ്ക്ക് സമാന്തരമായി ചേറ്റുവ മുതല്‍ മതിലകം വരെയുള്ള റോഡില്‍ നാട്ടിക മുതല്‍ ചേറ്റുവ വരെ 15 കിലോമീറ്ററോളം ദൂരത്തില്‍ ഒരു വശമാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി ഒരു മീറ്ററോളം വീതിയില്‍ പൊളിച്ചു മാറ്റിയത്. ചാലുകീറി പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ല. വലിയ കട്ടക്കല്ലുകള്‍ വിരിക്കുക മാത്രമാണ് ചെയ്തത്. ടാറിംഗ് ആരംഭിച്ചില്ല. കരാര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കല്‍ മാത്രം അനന്തമായി നീളുന്നു. ഇതേ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം വെല്ലുവിളിയായ നിലയിലാണ്.
ഇതിനുപുറമേ പലയിടത്തും കാലപ്പഴക്കത്താലും വാഹനങ്ങള്‍ പോകുമ്പോഴുള്ള മര്‍ദ്ദം മൂലവും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും റോഡില്‍ വലിയ കുഴികള്‍ ഉണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായാലും സമ്മേളനങ്ങളും പ്രധാന ഉത്സവങ്ങളും ഉണ്ടാകുമ്പോഴും വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ ഉപയോഗിക്കുന്നത് ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡാണ്. എന്നാല്‍ മാസങ്ങളായി ഈ സഞ്ചാര പാത തകര്‍ന്നു കിടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതവും സാധ്യമല്ലാത്ത നിലയിലാണ്. ചെറുവാഹനങ്ങള്‍ മാത്രമാണ് നിലവില്‍ ഈ റോഡിനെ ആശ്രയിക്കുന്നത്.
പൊളിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കേണ്ടത് വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡി കൈയൊഴിയുകയാണ്. പൊളിച്ച ഭാഗങ്ങളിലെ ടാറിംഗ് നടത്തേണ്ടത് തങ്ങള്‍ തന്നെയാണെന്നും എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തില്‍ ടാര്‍ ലഭ്യത കുറഞ്ഞതാണ് പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിന് കാരണമെന്നും വാട്ടര്‍ അതോറിറ്റി വാടാനപ്പള്ളി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നും പരമാവധി നേരത്തെ പണി നടത്താന്‍ ശ്രമം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.


