വർക്കല മണമ്പൂർ വലിയവിളയിൽ ജനവാസമേഖലയിൽ വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി. വലിയവിള ദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

തിരുവനന്തപുരം: വർക്കല മണമ്പൂർ വലിയവിളയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി. ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വലിയവിളയിൽ ബവ്‌കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നതിനാൽ തീരുമാനം മാറ്റിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. വലിയവിള ദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.