'ജനങ്ങളുടെ ജീവന് ഭീഷണി, ഓൺസെറ്റ് എമര്‍ജന്‍സി പ്ലാനുമില്ല': പറക്കോട്ടുകാവ് താലപ്പൊലി വെടിക്കെട്ടിന് അനുമതിയില്ല
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എ.ഡി.എം.
തൃശൂര്‍: തലപ്പിള്ളി പറക്കോട്ടുകാവ് താലപ്പൊലിയോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു.
'വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്ററിനുള്ളില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും മറ്റും ഉള്ളതായും സ്ഥലപരിമിതി കാരണം പൊതുജനങ്ങളെ നിയന്ത്രിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. പെസോ നിയമാനുസൃത അംഗീകാരമുള്ള മാഗസിന്‍ അപേക്ഷകര്‍ക്ക് ഇല്ല. കൂടാതെ ഓണ്‍സെറ്റ് എമര്‍ജന്‍സി പ്ലാനും ഹാജരാക്കിയിട്ടില്ല.' ഈ സാഹചര്യത്തില്‍ പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എ.ഡി.എം അറിയിച്ചു. എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരമാണ് അപേക്ഷ നിരസിച്ചതെന്നും എ.ഡി.എം അറിയിച്ചു.