ഒരാഴ്ചയായി നടത്തിയ തുടർച്ചയായ പരിശ്രമത്തിനൊടുവിലാണ്  മാങ്കുളത്തു നിന്നും അഭിലാഷിനെ എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. 

ഇടുക്കി: രണ്ടു വർഷമായി എക്സൈസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന മാങ്കുളത്തെ കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ പിടിയിലായി. മാങ്കുളം പെരുമ്പൻ കുത്തിൽ താമസക്കാരനായ ചെമ്പൻ പുരയിടത്തിൽ അഭിലാഷാണ് പിടിയിലായത്. 2017 ജൂൺ മാസം 12 ന് മാങ്കുളം റേഷൻ കട സിറ്റിയിൽ 4 കിലോഗ്രാം കഞ്ചാവുമായി അഭിലാഷിനെ പിടികൂടാന്‍ എക്സൈസ് എത്തിയെങ്കിലും പിടികിട്ടിയില്ല.

സംഭവ സ്ഥലത്തു നിന്നും എക്സൈഎസ് സംഘത്തെ കണ്ട് അഭിലാഷ് ഓടി രക്ഷപ്പെട്ടു. കഞ്ചാവുമായി അഭിലാഷിനൊപ്പമെത്തിയ ആളെ എക്സൈസ് അന്ന് അറസ്റ്റ് ചെയ്തു. ഓടി രക്ഷപെട്ട അഭിലാഷിനെ പിടികൂടാൻ പിന്നീട് പലവട്ടം എക്സൈസ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

മാങ്കുളം, ആനക്കുളം, കുറത്തിക്കുടി മേഖലകളിലെ വനപ്രദേശങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു അഭിലാഷ്. ഒരാഴ്ചയായി നടത്തിയ തുടർച്ചയായ പരിശ്രമത്തിനൊടുവിലാണ് മാങ്കുളത്തു നിന്നും അഭിലാഷിനെ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പിടിവലിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് ചെറിയ പരിക്കുകള്‍ പറ്റി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോമി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എസ് ബാലസുബ്രമണ്യൻ, സി വിൽ എക്സൈസ് ഓഫീസർമാരായ ബിജു മാത്യു, കെ എസ് മീരാൻ, കെ എം സുരേഷ് എന്നിവരും പങ്കെടുത്തു.. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.