ആലപ്പുഴയിൽ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി അമ്പിളി ആണ് മരിച്ചത്. 41 വയസ്സായിരുന്നു. തൈക്കാട്ടുശ്ശേരി പാലത്തിൽ നിന്നാണ് യുവതി കായലിൽ ചാടിയത്.

പൂച്ചാക്കൽ: ആലപ്പുഴയിൽ തൈക്കാട്ടുശ്ശേരി പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ തത്ത്വമസിയിൽ അമ്പിളി (41) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് യുവതിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പൊലീസും ഫയർ ഫോഴ്സും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബുധനാഴ്ച രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി. സിപിഐ നാല്പത്തെണ്ണീശ്വരം ബ്രാഞ്ച് അംഗം രമേശനാണ് ഭർത്താവ്. മക്കൾ: അതുൽ, അതുല്യ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)