പൊലീസ് സ്റ്റേഷനില്‍നിന്നും തിരികെ വിളിച്ചപ്പോള്‍ ലഹരിക്ക് അടിമപ്പെട്ട നിലയില്‍ സംസാരിച്ച യുവാവ് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാഹിദ് മനഃപ്പൂര്‍വം പൊലീസിനെ കബളിപ്പിക്കുന്നതിനായി വിളിച്ചതാണെന്ന് കണ്ടെത്തി.

തൃശൂര്‍: പൊലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി പണിക്കവീട്ടില്‍ ഷാഹിദ് (36) ആണ് അറസ്റ്റിലായത്. അടിയന്തര പൊലീസ് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ (ഇ.ആര്‍.എസ്.എസ്.) കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നും ഈ വിവരം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. 

എന്നാൽ പൊലീസ് സ്റ്റേഷനില്‍നിന്നും തിരികെ വിളിച്ചപ്പോള്‍ ലഹരിക്ക് അടിമപ്പെട്ട നിലയില്‍ സംസാരിച്ച യുവാവ് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാഹിദ് മനഃപ്പൂര്‍വം പൊലീസിനെ കബളിപ്പിക്കുന്നതിനായി വിളിച്ചതാണെന്ന് കണ്ടെത്തി. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട പൊലീസ് സേനയേയും സംവിധാനങ്ങളേയും ദുരുപയോഗം ചെയ്തതിന് വാടാനപ്പള്ളി പൊലീസ് ഷാഹിദിനെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

വാടാനപ്പള്ളി, വലപ്പാട്, തൃശൂര്‍ ഈസ്റ്റ്, വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 20.5 കിലോ കഞ്ചാവ് വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലും ആറ് അടിപിടിക്കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം പതിനൊന്ന് ക്രമിനല്‍ കേസുകളില്‍ ഷാഹിദ് പ്രതിയാണ്.