കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്തെ പുരയിടത്തിൽ നിന്ന് 10 അടി നീളവും 50 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പാമ്പുപിടുത്തക്കാരനായ രാജേഷ് പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റെങ്കിലും, പാമ്പിനെ വിജയകരമായി പിടികൂടി വനംവകുപ്പിന് കൈമാറി.

കിളിമാനൂർ: കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടന്ന പുരയിടത്തിൽ നിന്നാണ് 10 അടിയോളം നീളവും 50 കിലോ ഭരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പുരയിടത്തിൽ പെരുമ്പാമ്പിനെ കണ്ട നാട്ടുകാരാണ് ഉടൻതന്നെ കിളിമാനൂർ പോലീസിൽ വിവരം അറിയിച്ചത്.

വിവരമറിഞ്ഞതിനെ തുടർന്ന് പോലീസെത്തുകയും കാരറ്റ് സ്വദേശിയായ പാമ്പു പിടുത്തക്കാരൻ രാജേഷിനെ വിവരമറിയിക്കുകയുമായിരുന്നു. രാജേഷെത്തി പെരുമ്പാമ്പിനെ വിജയകരമായി പിടികൂടി. എന്നാൽ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടയിൽ രാജേഷിന് കടിയേറ്റു. കടിയേറ്റ രാജേഷിന് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹത്തിന് സമീപത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് പാലോട് വനം വകുപ്പിന് കൈമാറി.