കായംകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് 32 ഗ്രാം എംഡിഎംഎയുമായി 19-കാരനായ നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിലായി. ബംഗളൂരുവിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷനിൽ വൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽനിന്ന് ട്രെയിനിറങ്ങിയ നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥ് (19) എന്ന മൂന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയെയാണ് 32 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്.
ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതി. അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചുനൽകുകയാണ് ഇയാൾ മാസങ്ങളായി ചെയ്തുവരുന്നത്. ബംഗളൂരുവിൽനിന്ന് 800 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ നാട്ടിൽ 3000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. കായംകുളം ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സിപിഒമാരായ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


