ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആള്‍ മറയുള്ളതും വെള്ളമുള്ളതുമായ കിണറില്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു വൃദ്ധ.
മലപ്പുറം: അബദ്ധത്തില്‍ 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85 കാരിക്ക് പുതു ജീവന്‍. കിണറ്റില്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന പട്ടയത്ത് വീട്ടില്‍ കാളിയെ (85) ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. താനൂര്‍ മോര്യ കുന്നുംപുറത്താണ് സംഭവം. വൃദ്ധയുടെ അയല്‍വാസി കിഴക്കേകര അബ്ദുല്‍ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിലേക്ക് അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആള്‍ മറയുള്ളതും വെള്ളമുള്ളതുമായ കിണറില്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു വൃദ്ധ.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജീഷ് കുമാര്‍ റോപ്പിലൂടെ കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങള്‍ ഇറക്കി നല്‍കിയ നെറ്റില്‍ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ എം രാജേന്ദ്രനാഥ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി പി ഷാജിമോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിനയ ശീലന്‍, സജീഷ് കുമാര്‍, വിമല്‍ , ഡ്രൈവര്‍ ഷജീര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ചിക്കന് വന്‍ വിലക്കുറവ്; തിക്കിതിരക്കി ജനം, പരിശോധിച്ചപ്പോൾ തൂക്കത്തില്‍ കൃത്രിമം, ഉടമ അറസ്റ്റില്‍
മലപ്പുറം: മാര്‍ക്കറ്റ് വിലയെക്കാള്‍ വന്‍ വിലക്കുറവില്‍ ചിക്കൻ വില്‍പ്പന നടത്തിയതോടെ മലപ്പുറം ചങ്ങരംകുളത്തെ കോഴിക്കടയിലേക്ക് ജനങ്ങൾ ഇരച്ചുകയറി. ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം എസ് കോഴിക്കടയിലാണ് മറ്റ് കടകളിലേക്കാൾ വിലക്കുറവിൽ ചിക്കൻ വിൽപ്പന നടന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കുന്നു എന്ന ബോഡ് വെച്ചായിരുന്നു എടപ്പാള്‍ സ്വദേശി അഫ്‌സല്‍ (31) ന്റെ ചിക്കൻ വിൽപ്പന.
എന്നാൽ ഈ വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് ഇയാൾ കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്നത്. വില കുറച്ച് നല്‍കുന്ന കോഴി ഇറച്ചി ഇലട്രോണിക്ക് തുലാസില്‍ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് നല്‍കി വരികയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ഥിരമായി നടത്തിവന്ന വഞ്ചന പുറത്തായത്. സംഭവം പുറത്തെത്തിയതോടെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി എടപ്പാള്‍ സ്വദേശിയുടെ കട പൂട്ടിക്കുകയും, തുലാസുകള്‍ എടുത്ത് കൊണ്ടുപോകുകയും ചെയ്തു
