തെരുവുനായയ്ക്ക് ആശ്രയം നൽകി, ഒടുവിൽ പൊല്ലാപ്പിലായി വയോധികൻ, വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമായി നായക്കൂട്ടം
ഒന്നര വർഷം മുൻപ് തെരുവിൽ നിന്ന് കിട്ടിയ കഴുത്തിൽ ബെൽറ്റിട്ട പട്ടിയെ അനുകമ്പ തോന്നി വീട്ടിൽ വളർത്തിയതാണ് വാൽസ്യായനൻ. നായ മൂന്നു പ്രസവിച്ചു. കുഞ്ഞുങ്ങളുമായി നായ തനിയെ വീട് വീട്ട് പോകുമെന്ന് കരുതിയെങ്കിലും തെറ്റി.
തങ്കശ്ശേരി: തെരുവിൽ നിന്ന് കിട്ടിയ നായ പെറ്റു പെരുകി വീട് കയ്യടക്കിയതോടെ പൊല്ലാപ്പിലായി കൊല്ലം തങ്കശ്ശേരിയിലെ വാൽസ്യായനൻ. മേൽക്കൂരയിലും വീടിനകത്തുമായി ആറു നായകളാണ് സ്ഥിര താമസമാക്കിയത്. പട്ടിയുടെ കുരയും മലമൂത്ര വിസർജനവും അയൽവാസികളുടെ സ്വൈര്യ ജീവിതവും ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
ഒന്നര വർഷം മുൻപ് തെരുവിൽ നിന്ന് കിട്ടിയ കഴുത്തിൽ ബെൽറ്റിട്ട പട്ടിയെ അനുകമ്പ തോന്നി വീട്ടിൽ വളർത്തിയതാണ് വാൽസ്യായനൻ. നായ മൂന്നു പ്രസവിച്ചു. കുഞ്ഞുങ്ങളുമായി നായ തനിയെ വീട് വീട്ട് പോകുമെന്ന് കരുതിയെങ്കിലും തെറ്റി. സുരക്ഷിതമായ താവളമായി വീട് തോന്നിയതോടെ വാൽസ്യായനന്റെ വീട് ഇവരുടെ വീടായി മാറി.
നായ്ക്കളെ ഒഴിവാക്കാൻ പൊലീസിനും കളക്ടർക്കും കോർപ്പറേഷനും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് വാൽസ്യായനൻറെ പരാതി. നായ്ക്കളെ വന്ധ്യംകരിച്ച ശേഷം തിരികെ കൊണ്ടു വന്നെന്നും ഇദ്ദേഹം ആക്ഷേപിക്കുന്നു. രാവും പകലുമില്ലാതെയുള്ള നായ്ക്കളുടെ കുര കാരണം പൊറുതി മുട്ടിയിരിക്കുകയാണ് അയൽവാസികൾ. സർക്കാർ സംവിധാനങ്ങൾ കയ്യൊഴിഞ്ഞതോടെ മൃഗ സ്നേഹികളെങ്കിലും നായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് വാൽസ്യായനൻ്റേയും സമീപ വാസികളുടേയും ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം