ആലുവയിൽ ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയായ മുബീൻ, തിരക്കേറിയ ജോലിക്കിടയിലും വായനയെ കൂട്ടുപിടിക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ്. ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ മലയാള കൃതികളടക്കം വായിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകശേഖരം ആരെയും അത്ഭുതപ്പെടുത്തും.
കൊച്ചി: ആലുവയിലെ ഭായിയെ പലർക്കും പരിചയമുണ്ടാകില്ല. എന്നാൽ ചാലക്കൽ ദാറുസ്സലാം സ്കൂളിന് എതിർവശത്തെ എർസിന്‍ ബാർബർ ഷോപ്പിൽ മുടിവെട്ടുന്ന ബാർബർ മുബീന്റെ ജീവിതം പരിചയപ്പെടുമ്പോൾ, വായനയുടെ ലോകത്തോട് അദ്ദേഹത്തിനുള്ള ആത്മബന്ധം ആരെയും അത്ഭുതപ്പെടുത്തും.ഏഴ് വർഷമായി കേരളത്തിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ സോഹൻപൂർ സ്വദേശിയായ മുബീൻ, തിരക്കേറിയ ജോലിക്കിടയിലും വായനയ്ക്ക് സമയം കണ്ടെത്തുകയാണ്.
ഓരോ മാസവും ശരാശരി നാല് പുസ്തകങ്ങളോളം അദ്ദേഹം വായിച്ച് തീർക്കുന്നു. ബാർബർ ഷോപ്പിൽ നിരത്തി വച്ചിരിക്കുന്ന പുസ്തക ശേഖരം മുടി വെട്ടാൻ എത്തുന്നവരുടെ ശ്രദ്ധ പിടിച്ച് പറ്റും. നോവലുകൾ മുതൽ മനഃശാസ്ത്രപരമായ ഗ്രന്ഥങ്ങൾ വരെയുളള വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് ഈ ശേഖരത്തിലുളളത്. ഇവയിൽ ഭൂരിഭാഗവും മുബീൻ വായിച്ചുതീർത്തവയാണ്.
മലയാളം സംസാരിക്കാൻ അറിയാമെങ്കിലും വായനയ്ക്കായി അദ്ദേഹം ആശ്രയിക്കുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററിനെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഖദീജ’ ഉൾപ്പെടെ നിരവധി മലയാളം കൃതികൾ ഇതിനോടകം അദ്ദേഹം വായിച്ച് കഴിഞ്ഞു. വായിക്കുന്ന ഓരോ പുസ്തകത്തെയും കുറിച്ചുള്ള ലഘു കുറിപ്പുകൾ സ്വന്തം ഡയറിയിൽ രേഖപ്പെടുത്തുന്നതും മുബീന്റെ ശീലമാണ്.
‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള നടപടികളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ നിഴലിൽ കാണുന്ന സാഹചര്യത്തിൽ, ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വായനയെ കൂട്ടുപിടിച്ച് മുന്നേറുന്ന മുബീനെ പോലുള്ളവരാണ് സമൂഹത്തിന് മാതൃകയാകേണ്ടത്. ഈ വായനാദിനത്തിൽ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് മുബീൻ.


