മലപ്പുറം കോട്ടക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, വിവിധ ഭാഗങ്ങളിൽ നിന്നായി ശീട്ടുകളി സംഘങ്ങളെ പിടികൂടി 19 പേർക്കെതിരെ കേസെടുക്കുകയും 60,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ.വി.എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്തതെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു.

ശീട്ടുകളി സംഘത്തെ പിടികൂടി

കോട്ടക്കലില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ശീട്ടുകളി സംഘത്തെ പിടികൂടി കോട്ടക്കല്‍ പൊലീസ്. 19 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍നിന്ന് 60,000 രൂപയും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ആട്ടീരിയില്‍നിന്നും പിടികൂടിയ അഞ്ചു പേരിൽ നിന്നായി 25,000 രൂപ കണ്ടെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ പുത്തൂര്‍ അരിച്ചോളിലെ ആള്‍താസമില്ലാത്ത വീട്ടില്‍ നിന്നാണ് 14 പേരടങ്ങുന്ന സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 35,000 രൂപയും പിടികൂടിയിട്ടുണ്ട്.