പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കി: പുതുവര്‍ഷ ദിനത്തിൽ ഇടുക്കിക്ക് നൊമ്പരമായി വാഹനാപകടം. മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. വളാഞ്ചേരി സ്വദേശി മിൻഹാജ് ആണ് മരിച്ചത്. 43 പേക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ബസിലുണ്ടായിരുന്ന 43 പേര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സാരമായി പരുക്കേറ്റ 11 പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കി എസ് പി, വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ്ജ് എന്നിവർ നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഡ്രൈവറുടെ റോഡ് പരിചയക്കുറവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ക്രാഷ് ബാരിയറുകളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
