അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. കുട്ടികൾ തിന്നർ കുടിച്ചുവെന്ന പിതാവിൻ്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകമെന്ന സംശയത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്.
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്‌സൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. കുട്ടികളുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അവശനിലയിൽ അഫ്‌സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത്. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ കുടിച്ചതെന്നാണ് പൊലീസിന് സംശയം. വീട്ടാവശ്യത്തിന് വീട്ടിൽ സൂക്ഷിച്ച തിന്നർ എടുത്ത് കുടിച്ചുവെന്നാണ് മൊഴിയെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയാലേ മരണകാരണം വ്യക്തമാകൂ.


