ഡ്രൈവിങ്ങിനിടയിൽ എസ്എംഎസ് വിശദമായി പരിശോധിക്കാൻ കഴിയില്ലെന്നത് മുതലെടുത്താണ് തട്ടിപ്പുകാർ ഈ രീതി പരീക്ഷിക്കുന്നത്. അക്കൗണ്ടിൽ പണം എത്തിയെന്ന് വിശ്വസിച്ച് ഡ്രൈവർ തുക യാത്രക്കാരൻ്റെ അക്കൗണ്ടിലേക്ക് കൈമാറും. പിന്നാലെ വാഹനവുമായെത്തുമ്പോൾ യാത്രക്കാരനെ കാണാനുണ്ടാകില്ല. വിളിച്ചാൽ ഫോണും എടുക്കില്ല.

തിരുവനന്തപുരം: നഗരത്തിൽ സജീവമായ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് തുടങ്ങിയ പുതിയ സൈബർ തട്ടിപ്പ്. ഓൺലൈൻ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടത്തുക. യാത്രയ്ക്കായി വാഹനം എത്തിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് മറ്റൊരു അക്കൗണ്ടിൽ നിന്നു പണമെത്തിയതായി വ്യാജ സന്ദേശമെത്തുക. മറ്റൊരാൾ പണം അയച്ചെന്നും യാത്രാക്കൂലിയേക്കാൾ അധികം തുകയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിന്നാലെ യാത്രക്കാരന്‍റെ ഫോൺ കോളും ഡ്രൈവർക്ക് ലഭിക്കുക. ആശുപത്രി ആവശ്യം ഉൾപ്പടെ പറഞ്ഞ് വിളിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.

സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് യാത്രക്കാരന്റെ അക്കൗണ്ടിൽനിന്ന് നേരിട്ട് പണം നൽകാൻ കഴിയാത്തതിനാലാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് സുഹൃത്തിന്‍റെ അക്കൗണ്ടിൽ നിന്നും തുക അയച്ചതെന്നും അധിക തുക തിരികെ അയക്കണമെന്നും പറയും. ഡ്രൈവിങ്ങിനിടയിൽ എസ്എംഎസ് വിശദമായി പരിശോധിക്കാൻ കഴിയില്ലെന്നത് മുതലെടുത്താണ് തട്ടിപ്പുകാർ ഈ രീതി പരീക്ഷിക്കുന്നത്. അക്കൗണ്ടിൽ പണം എത്തിയെന്ന് വിശ്വസിച്ച് ഡ്രൈവർ തുക യാത്രക്കാരൻ്റെ അക്കൗണ്ടിലേക്ക് കൈമാറും. പിന്നാലെ വാഹനവുമായെത്തുമ്പോൾ യാത്രക്കാരനെ കാണാനുണ്ടാകില്ല. വിളിച്ചാൽ ഫോണും എടുക്കില്ല. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് ഡ്രൈവർക്ക് മനസിലാകുന്നത്.

തിരുവനന്തപുരം നഗരത്തിൽ നിരവധി ഡ്രൈവർമാർക്ക് സമാന രീതിയിൽ പണം നഷ്ടപ്പെട്ടതോടെ ഡ്രൈവർമാർ തന്നെ വിവരം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്. വിവരം. കരിക്കകം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് കഴിഞ്ഞ ദിവസം 4,200 രൂപ നഷ്ടമായത്. സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള യാത്രയെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.പണം കൈമാറുന്നതിനായി വാട്‌സാപ്പിലൂടെയാണ് ലിങ്ക് അയച്ചത്. തട്ടിപ്പ് നടന്നതിന് പിന്നാലെ ഈ ലിങ്ക് ഡിലീറ്റ് ചെയ്യുകയും ചെയ്തതോടെ തട്ടിപ്പുകാരനായി സൈബർ പൊലീസ് അന്വേഷണവും തുടങ്ങി.