യുവാക്കൾക്കും സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കുമിടയിൽ മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു
മലപ്പുറം: പെരിന്തൽമണ്ണ എക്‌സൈസ് സംഘം മങ്കടയിൽ നടത്തിയ പരിശോധനയിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ് (35), ഒഡിഷ സ്വദേശി ഐറിൻ നെസ്സ് (41)എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
യുവാക്കൾക്കും സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കുമിടയിൽ മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പെരിന്തൽമണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം യൂനുസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ ഇൻസ്‌പെക്ടർ ടി ഷിജു മോൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ രാമൻ കുട്ടി, പ്രിവന്റീവ് ഓഫിസർ അബ്ദുൽ റഫീഖ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി തേജസ്, അച്യുതൻ, ഷഹദ് ശരീഫ്, വനിതാ സിവിൽ ഓഫിസർമാരായ കെ സിന്ധു, ലിൻസി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. തൊഴിലിനെത്തി ലഹരി വിൽപന തൊഴിലാക്കിയ ആളുകളെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
