പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്

പാലക്കാട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പാലക്കാട് മാറിക്കഴിഞ്ഞു. ചരിത്ര ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസുകളിൽ കുടുങ്ങിയതോടെയാണ് മണ്ഡലം അതീവ ശ്രദ്ധാകേന്ദ്രമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പാലക്കാട് നിലനിർത്തുക അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ സ്റ്റാർ കാൻഡിഡേറ്റുകളിലേക്കാണ് കോൺഗ്രസിൽ സാധ്യത ഉയരുന്നത്. പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്.

രമ്യ ഹരിദാസ്, സന്ദീപ്, തങ്കപ്പൻ

ആലത്തൂർ മുൻ എം പി രമ്യാ ഹരിദാസാണ് പട്ടികയിലെ മറ്റൊരു മുഖം. മാങ്കൂട്ടം വിവാദം മറികടക്കാൻ വനിതാ മുഖം വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് രമ്യയുടെ സാധ്യത വർധിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരാണ് പട്ടികയിലെ മറ്റൊരു മുഖം. ബി ജെ പി വോട്ടുകൾ കൂടി ആകർഷിക്കാനാകുമെന്ന പ്രതീക്ഷയാണ് സന്ദീപ് വാര്യർക്ക് തുണയാകുന്നത്. ഡി സി സി അധ്യക്ഷൻ എ തങ്കപ്പനാണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നയാൾ എന്നതാണ് തങ്കപ്പന്‍റെ പേരിന് സാധ്യത വർധിപ്പിക്കുന്നത്.

നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിൽ

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ എം പി വ്യക്തമാക്കി. എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടില്ല. കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിൽ ആണ് ഷാഫി പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ് ഏറ്റവും ശക്തമായ നടപടിയെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. സി പി എം അടക്കമുള്ള പാർട്ടികൾ ഇത്തരം ആരോപണങ്ങളിൽ അങ്ങനെയൊരു നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആന്റണി രാജുവിനെതിരായ കോടതി വിധിയിലും പ്രതികരിച്ചു. ഇനി ആരോപണം ഇല്ല, കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ലഹരി കേസിൽ ആണ് തെളിവ് നശിപ്പിച്ചത്. ലഹരി കേസിൽ ആണ് തെളിവ് നശിപ്പിച്ചത്. ഇനി എങ്കിലും നടപടി എടുക്കാൻ ഇടതു മുന്നണി തയ്യാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു.

YouTube video player