'കനാല്‍ ഭിത്തി ദുര്‍ബലം', ഇന്നലെ വീണ്ടും വെള്ളമൊഴുക്കിയപ്പോഴാണ് പൊട്ടിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്
മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്കാണ് ഇടിഞ്ഞു വീണത്. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്.
കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞുവീണ സംഭവത്തില്‍ പ്രതികരണവുമായി ആരക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് സാബു പുതൂര്‍. കമ്പി ഇടാതെ നിര്‍മ്മിച്ചതാണ് പ്രശ്നമായത്. ഇന്നലെ വീണ്ടും വെള്ളമൊഴുക്കിയപ്പോഴാണ് കനാല്‍ പൊട്ടിയത്. കനാല്‍ ഭിത്തി ദുര്‍ബലമാണെന്നും സാബു പുതൂര്‍ പറഞ്ഞു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്കാണ് ഇടിഞ്ഞു വീണത്. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്.
കാർ കടന്നുപോയതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ചെത്തുകയായിരുന്നു. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്‍റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. കനാൽ തകർന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. വാഹന ഗതാഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന സമയത്ത് പ്രദേശത്തും സമീപത്തെ റോഡിലും ആരുമുണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.