ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേ സമയം വനിതാ ജഡ്ജിയുടേത് കൃത്യമായ വിധിയാണ്. ശബരിമലയില്‍ ലിംഗവിവേചനമില്ലെന്നും കൊട്ടാരം നിര്‍വാഹകസമിതിയംഗം

പത്തനംതിട്ട : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം രാജകുടുംബം മകരവിളക്കില്‍ തിരുവാഭരണം വിട്ടു തരില്ലെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും പന്തളം കോട്ടാരം അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം രംഗത്തുണ്ട്. 

ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേ സമയം വനിതാ ജഡ്ജിയുടേത് കൃത്യമായ വിധിയാണ്. ശബരിമലയില്‍ ലിംഗവിവേചനമില്ലെന്നും കൊട്ടാരം നിര്‍വാഹകസമിതിയംഗം പി ജി ശശികുമാര്‍ വര്‍മ പറഞ്ഞു. ഭക്തജനങ്ങളില്‍ വനിതകളുടെ അഭിപ്രായം വോട്ടിനിട്ടു നോക്കിയാല്‍ പത്തു ശതമാനം പോലും വിധിയെ അനുകൂലിക്കില്ലെന്നും ശശികുമാര്‍ പറഞ്ഞു.

വിവിധസംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്തത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. ഹൈന്ദവരുടെ കടക്കല്‍ കത്തി വെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീംകോടതി നടത്തിയതെന്നും അവര്‍ പറഞ്ഞു. ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്നും സംശയിക്കുന്നു. അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചും റിവ്യൂ പെറ്റീഷനില്‍ തീരുമാനമെടുക്കും. 

രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും കണ്ട് ആചാരങ്ങളില്‍ നിയമനിര്‍മ്മാണത്തിന് അപേക്ഷിക്കുന്ന കാര്യത്തിലും കൊട്ടാരവും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആലോചിക്കുന്നുണ്ടെന്നും കൊട്ടാരം ഭാരവാഹികള്‍ പറഞ്ഞു.