സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായ കേരളാ പേപ്പർ പ്രോഡക്സ് ലിമിറ്റഡിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാവുകയാണ്. 

കോട്ടയം : വെള്ളൂർ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (Velloor Paper Products Ltd) വിഷുവിന് മുമ്പ് പേപ്പർ നിർമ്മാണം (Paper Products) തുടങ്ങും. ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. രണ്ടാം ഘട്ടമായി പേപ്പർ ഉൽപന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. വ്യവസായ മന്ത്രി പി.രാജീവ് പ്ലാന്‍റുകളുടെ നവീകരണ പുരോഗതി വിലയിരുത്തി.

സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായ കേരളാ പേപ്പർ പ്രോഡക്സ് ലിമിറ്റഡിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാവുകയാണ്. നഷ്ടത്തെ തുടർന്ന് കേന്ദ്രസർക്കാർ മൂന്നു വർഷം മുമ്പു അടച്ചുപൂട്ടിയ എച്ച്എൻഎലിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആറ് വർഷമായി അറ്റകുറ്റപ്പണി നടത്താത്ത യന്ത്രങ്ങളാണ് നവീകരിക്കുന്നത്. 35 കോടിയുടെ ആദ്യഘട്ട നവീകരണ പ്രക്രിയയാണ് നടന്നുവരുന്നത്. ന്യൂസ് പ്രിന്‍റ് നിർമ്മാണം മെയിൽ തുടങ്ങാനായിരുന്നു കെപിപിഎൽ പദ്ധതി. എന്നാൽ തൊഴിലാളികളുടേയും മാനേജുമെന്‍റ് സ്റ്റാഫിന്‍റെ മികച്ച പ്രവർത്തനങ്ങൾ ഗുണമായി.

എച്ച്എൻഎലിന്‍റെ ഒരു ബാധ്യതയും കെപിപിഎൽ ഏറ്റെടുത്തിട്ടില്ല. പക്ഷേ സർക്കാർ നയത്തിന്‍റെ ഭാഗമായി പഴയ എച്ച്എൻഎൽ തൊഴിലാളികൾക്ക് മുൻഗണന നൽകിയാണ് നിയമനങ്ങൾ. 152 തൊഴിലാളികളെ നിയമിച്ചു കഴിഞ്ഞു. കെപിപിഎല്ലിനൊപ്പം പ്രഖ്യാപിച്ച റബ്ബർ പാർക്ക് പ്രവർത്തനം തുടങ്ങാനുള്ള നടപടികളും വേഗത്തിൽ നടക്കുകയാണ്. HNL ഭൂമിയിൽ തുടങ്ങാനിരിക്കുന്ന കിൻഫ്രാ പാർക്കും വൈകാതെ യഥാർത്ഥ്യമാക്കാനാണ് സർക്കാർ നീക്കം.