സ്കൂട്ടർ കുഴിയിൽ വീണ് യാത്രക്കാരന്റെ എല്ലൊടിഞ്ഞു, വണ്ടിയും ഫോണും തകർന്നു, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട് : കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. 

15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ജൂലൈ 8-ന് രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റതിന് പുറമെ സ്ക്കൂട്ടറും മൊബൈൽ ഫോണും തകർന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കാരപറമ്പ് നെല്ലിക്കാവ് റോഡിൽ പീടിക കണ്ടി വീട്ടിൽ പി. ശ്രീരാജാണ് പരാതിക്കാരൻ. 

അതേസമയം, തോളെല്ലിന് പരിക്കേറ്റ ശ്രീരാജ് ചികിൽസയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. വേങ്ങേരിയിൽ ബൈപാസ് നിർമ്മാണം നടക്കുന്നതിനാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് അപകടത്തിനു കാരണമായ കുഴിയുള്ളത്.

Read more: ഗുരുതര അച്ചടക്കലംഘനം, നീക്കങ്ങൾ ചോർത്തി നൽകി; മണൽ മാഫിയ ബന്ധമുള്ള ഏഴ് പൊലീസുകാരെ സർവീസിൽ നിന്ന് നീക്കി

അതേസമയം, കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങ് അണിയിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറൽ എസ് പി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥിന്റെ ഉത്തരവ്. 

പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തില്‍ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്‍റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.