അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത; മൂന്നാർ എക്സൈസ് ഓഫീസില്‍ ജീവനക്കാര്‍ക്ക് ഇരിക്കാനും സൗകര്യമില്ല
മൂന്നുമുറികളുള്ള കെട്ടിടത്തിലെ ഒരെണ്ണം ഇൻസ്പെക്ടറുടെ ഓഫീസ്. മറ്റൊന്ന് തൊണ്ടിമുതൽ സൂക്ഷിക്കുന്നതും. ബാക്കിയുള്ള ഒരു മുറിയിലാണ് ജീവനക്കാർക്ക് വിശ്രമിക്കുന്നത്
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി മൂന്നാർ എക്സൈസ് ഓഫീസ്. 21 ജീവനക്കാരുള്ള ഓഫീസിൽ ഇരിക്കുവാൻപോലും സൗകര്യമില്ലാതെ ജീവനക്കാർ. ഹൈറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഓഫീസാണ് മൂന്നാർ എക്സൈസ് ഓഫീസ്. 2009ലാണ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.
ഇതിനുശേഷം ഒരുതവണ പോലും കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മൂന്നുമുറികളുള്ള കെട്ടിടത്തിലെ ഒരെണ്ണം ഇൻസ്പെക്ടറുടെ ഓഫീസ്. മറ്റൊന്ന് തൊണ്ടിമുതൽ സൂക്ഷിക്കുന്നതും. ബാക്കിയുള്ള ഒരു മുറിയിലാണ് ജീവനക്കാർക്ക് വിശ്രമിക്കുന്നത്. രാത്രി പരിശോധന കഴിഞ്ഞെത്തുവർ വീർപ്പുമുട്ടിയാണ് മുറിയിൽ കഴിഞ്ഞുകൂടുന്നത്. പ്രതികളുണ്ടെങ്കിൽ ജീവനക്കാരുടെ അവസ്ഥ ദുരിത്തിലാകും.
21ജീവനക്കാരാണ് നിലവിൽ ഓഫീസിലുള്ളത്. ഇവർക്ക് പ്രാഥമീക ആവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ലെന്നുള്ളതാണ് വാസ്തവം. ഓഫീസിനുചുറ്റും പൊന്തൽക്കാടുകൾ വളർന്നുനിൽക്കുന്നത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാകുന്നതിന് ഇടയാക്കുന്നു. മാത്രമല്ല കുടിവെള്ളം കിട്ടാക്കനിയാവുന്നത് ആഹാരം പാകം ചെയ്യുന്നതിന് തിരിച്ചടിയാവുകയാണ്.