പായസ ചലഞ്ചിലൂടെ നാട് കൈകോർത്തപ്പോൾ സ്കൂളിന് സ്വന്തം ബസായി. അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്‍മെന്റ് എൽപി സ്കൂളിലെ രണ്ടു ബസുകളാണ് സജ്ജമാക്കിയത്. 

പൂച്ചാക്കൽ: പായസ ചലഞ്ചിലൂടെ നാട് കൈകോർത്തപ്പോൾ സ്കൂളിന് സ്വന്തം ബസായി. അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്‍മെന്റ് എൽപി സ്കൂളിലെ രണ്ടു ബസുകളാണ് സജ്ജമാക്കിയത്. കൊവിഡിനെ തുടർന്ന് ദീർഘകാലം ഉപയോഗിക്കാൻ കഴിയാതെ കിടന്ന രണ്ടു സ്കൂൾബസുകളാണ് കുട്ടികളെ കൊണ്ടുവരുന്നതിനു സജ്ജമായത്.

അറ്റകുറ്റപ്പണി, പെയിന്റിങ്‌, നികുതി, ജിപിഎസ്, ഇൻഷുറൻസ് തുടങ്ങിയവയ്ക്കായി ഒന്നരലക്ഷത്തിലേറെ രൂപ ആവശ്യമായിരുന്നു. ഈ തുക കണ്ടെത്തുന്നതിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കണ്ടെത്തിയ മാർഗമാണ് പായസചലഞ്ച്. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, അധ്യാപകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ യോഗംവിളിച്ച് പദ്ധതി തയ്യാറാക്കി.

വാർഡംഗങ്ങളുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഓർഡർ എടുത്തു. രണ്ടായിരം ലിറ്ററോളം പായസത്തിന് ഓർഡർ ലഭിച്ചു. പൂർവവിദ്യാർഥിയായ സുരേഷ് കാവേത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞനിരക്കിൽ പാലട, പരിപ്പ്, ഗോതമ്പ് പായസങ്ങൾ ഒരുലിറ്റർ, അരലിറ്റർ അളവുകളിലാക്കി വീടുകളിലെത്തിച്ചു. 

ഒട്ടേറെപ്പേർ പായസം തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിനു സാമ്പത്തികസഹായം നൽകി. ഒരുലക്ഷം രൂപയോളം ഇത്തരത്തിൽ സ്പോൺസർഷിപ്പിലൂടെ ലഭിച്ചു. മൂന്നരലക്ഷം രൂപയോളം ഈ പരിപാടിയിലൂടെ സമാഹരിക്കാനായി. വാഹനം സജ്ജമാക്കുന്നതിനുള്ള ഒന്നരലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക സ്ഥലപരിമിതികൊണ്ട് പ്രയാസപ്പെടുന്ന സ്കൂളിനു സ്ഥലംവാങ്ങുന്നതിനു ഫണ്ട് കണ്ടെത്താൻ വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.

അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിഎ. അഷ്‌റഫ്‌, ബിനിതാ പ്രമോദ്, സ്കൂൾ പ്രഥമാധ്യാപകൻ പി ഡി ജോഷി, അശോക്‌കുമാർ, കെ പി കബീർ, വിനു ബാബു, സനീറ ഹസൻ, അനിമോൾ, അനീസ്, പി എം ഷാനവാസ്, ആഗി ജോസ്, വിദ്യാ രഞ്ജിത്ത്, കെ.എ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.