കയ്യേറ്റ ശ്രമവും ജാതി പറഞ്ഞ് അധിക്ഷേപവും; സിപിഎം നേതാക്കള്‍ക്കെതിരെ പരാതിയുമായി പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ്
- സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ്
- കയ്യേറ്റത്തിന് ശ്രമിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പ്രസിഡന്‍റ്
- പഞ്ചായത്തിലെ പ്രശ്നത്തിനിടെ സിപിഎം അംഗങ്ങള്‍ പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചെന്ന് ആരോപണം
പീരുമേട്: ഇടുക്കി പീരുമേട് പഞ്ചായത്തിൽ ഭരണസമിതി യോഗത്തിനിടെ പ്രസിഡന്റിനെ പുറത്തുനിന്നെത്തിയ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ദളിത് വിഭാഗത്തിൽപ്പെട്ട പ്രസിഡന്റിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും ആക്ഷേപമുണ്ട്. അതേസമയം ഭരണവീഴ്ച മറക്കാനാണ് പ്രസിഡന്റിന്റെ ശ്രമമെന്നാണ് സിപിഎം മറുപടി. യുഡിഎഫ് പിന്തുണയോടെ എഐഎഡിഎംകെ അംഗമായ എസ് പ്രവീണയാണ് പീരുമേട് പഞ്ചായത്ത് ഭരിക്കുന്നത്.
മാലിന്യസംസ്കരണം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയുണ്ടായത്. സിപിഎം അംഗങ്ങൾ പുറത്ത് നിന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള ആളുകളെ വിളിച്ചുകൊണ്ടുവന്ന് പ്രശ്നം ഉണ്ടാക്കിയെന്നാണ് പ്രസിഡന്റിന്റെ ആരോപണം. ദേഹാസ്വാസഥ്യം അനുഭവപ്പെട്ട പ്രവീണ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
അതേസമയം ആരോപണം സിപിഎം പഞ്ചായത്തംഗങ്ങളും, സിപിഎം ലോക്കൽ സെക്രട്ടറിയും നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്‍റെ പരാതിയിൽ കേസെടുത്തെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും പീരുമേട് പൊലീസും അറിയിച്ചു.