പുന്നക്കുന്നിലെ ദീപു ഫിലിപ്പി(30) ന്റെ ഭാര്യ ബേബിക്കും എട്ടു വയസുള്ള മകനും ഒരു വയസുപോലും തികയാത്ത കൈക്കുഞ്ഞിനും സഹായം ഒരുക്കാൻ നാട്ടുകാർ കൈകോർക്കുന്നു. 

വെള്ളരിക്കുണ്ട്: പുന്നക്കുന്നിലെ ദീപു ഫിലിപ്പി(30) ന്റെ ഭാര്യ ബേബിക്കും എട്ടു വയസുള്ള മകനും ഒരു വയസുപോലും തികയാത്ത കൈക്കുഞ്ഞിനും സഹായം ഒരുക്കാൻ നാട്ടുകാർ കൈകോർക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് ദീപു ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താനായി പോലീസിന്റെയും നാട്ടുകാരുടെയും സഹായം അഭ്യർത്ഥിച്ച ബേബിയുടെ കഥ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാർത്ത വന്നതിനു പിന്നാലെ വാർഡ് മെമ്പർ അടക്കമുള്ള നാട്ടുകാർ ബേബിയുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു. നിയമസഹായം ലഭ്യമാക്കുമെന്നും ബേബിയേയും മക്കളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നടപടി എടുക്കുമെന്നും വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ പറഞ്ഞു. ഉന്നത ഉദ്ദ്യോഗസ്ഥരുമായി ആലോചിച്ച് ദീപുവിനെതിരെ കൂടുതൽ നടപടി പോലീസ് കൈക്കൊള്ളുമെന്നും വെള്ളരിക്കുണ്ട് സി.ഐ.പറഞ്ഞു.ഇതിനിടയിൽ ബേബിക്ക് സൗജന്യ നിയമസഹായം ഒരുക്കുന്നത്തിനായി ജില്ലാ ലീഗൽഅതോറിറ്റിയുടെ പഞ്ചായത്തുതല കോഡിനേറ്റർമാരും പുന്നകുന്നിലെ വീട്ടിലെത്തിയിരുന്നു. 

ബേബിയേയും മക്കളെയും ഉപേക്ഷിച്ച് നാടു വിട്ടു പോയതാണ് ഭര്‍ത്താവ് ദീപു. ഒന്‍പതു മാസം മുന്‍പാണ് ഇയാള്‍ ജോലിക്കായി എറണാകുളത്തേക്കു പോയത്. ദീപു പോകുമ്പോള്‍ ബേബി പത്തുമാസം ഗര്‍ഭണിയായിരുന്നു.രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ എട്ടു മാസമായി. രണ്ടാമത്തെ കുഞ്ഞു ജനിച്ചശേഷം ഭാര്യയുമായി ഫോണില്‍ പോലും ബന്ധപെടാതിരുന്ന ദീപു കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തു പ്രത്യക്ഷപെട്ടത്. ഭീമനടി ഗ്രാമ ന്യായാലയത്തിലും വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലും ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന് കാണിച്ച് ബേബി പരാതി കൊടുത്തിരുന്നു.

 മൂന്ന് മാസം മുന്‍പ് ദീപു കോടതിയില്‍ ഹാജരായിരുന്നെങ്കിലും പിന്നെയും നാടുവിടുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞു പിറന്നശേഷം ദീപു തന്നെ ഒരിക്കല്‍ പോലും വിളിച്ചിട്ടില്ല. ദീപുവിന്റെ അഛനും അമ്മയും വീട്ടിലെ മുറികളെല്ലാം പൂട്ടി പോയിട്ട് മാസങ്ങളായി. വീട്ടിലെ ഒരു മുറി മാത്രമാണ് തുറന്ന് തന്നിട്ടുള്ളത്. രാത്രിയാകുമ്പോള്‍ അടുത്ത വീട്ടില്‍ കിടക്കാന്‍ പോകും. ചോര്‍ന്നൊലിക്കുന്ന മുറിയില്‍ ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിയാണ്.അയല്‍വാസികളുടെയും നാട്ടുകാരുടെയും സഹായം കൊണ്ട് മാത്രമാണ് താനുനും മക്കളും ജീവിക്കുന്നത്-ബേബിയുടെ വാക്കുകള്‍ ഇടറി.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ടൈലറിംഗ് ജോലിക്കാരിയായിരുന്നു പട്ടികവിഭാഗക്കാരിയായ ബേബി. ദീപുവിന്റെയും ബേബിയുടെയും പ്രണയ വിവാഹമായിരുന്നു. കാസര്‍കോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയാണ് ബേബി.എറണാകുളം കാക്കനാട് ശിവ ക്ഷേത്രത്തില്‍ വെച്ച് 2009 ഫെബ്രുവരി മാസം പതിമൂന്നാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. താന്‍ ഹിന്ദുവാണെന്നാണും അനാഥനാമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ദീപു തന്നെ വിവാഹം ചെയ്തതെന്നും വിവാഹ ശേഷം വീട്ടിലെത്തിയപ്പോള്‍ താന്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ട ആളായതിനാല്‍ വീട്ടുകാരും ഉപദ്രവിച്ചിരുന്നെന്ന് ബേബി പറയുന്നു.

ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മറ്റു ജോലികള്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ബേബി.പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും മറ്റുള്ളവരുടെ സഹായത്തിനായി കൈ നീട്ടേണ്ട അവസ്ഥയിലാണ് ബേബി.