108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍
108 ആംബുലൻസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ പ്രതിസന്ധിയിലായി കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനങ്ങള്‍. മുന്നറിയിപ്പിലാതെ ജീവനക്കാർ ആംബുലൻസുകൾ ഒതുക്കി സമരം ആരംഭിച്ചതോടെ കോഴിക്കോട് ജില്ലയിലെ അടിയന്തര ആംബുലൻസ് സേവനം പൂർണമായും നിലച്ചു. നാളെ മുതൽ പണിമുടക്ക് മറ്റുജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാൽ നോട്ടീസോ അറിയിപ്പോ നൽകാതെയാണ് സമരമെന്ന് 108 ആംബുലൻസ് അധികൃതർ പറഞ്ഞു. ജനുവരി മാസത്തെ ശമ്പളം ലഭിക്കാൻ വൈകുന്നതോടെയാണ് മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയതെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുുന്നത്. ഓരോ മാസവും 21 മുതൽ അടുത്ത മാസം 20 വരെയാണ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാലാവധി കണക്കാക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 20 വരെയുള്ള ശമ്പളമാണ് ഇപ്പൊൾ ജീവനകാർക്ക് ലഭിക്കാൻ വൈകുന്നത്. സംസ്ഥാനത്ത് 108 ആംബുലൻസ് നടത്തിപ്പ് കരാർ എടുത്തിരിക്കുന്ന ജിവികെഇഎംആർഐ എന്ന കമ്പനിക്ക് ആംബുലൻസ് നടത്തിപ്പിന്റെ തുക സർക്കാരിൽ നിന്ന് ലഭിക്കാന്‍ വൈകുന്നതാണ് ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുന്നതെന്ന് ജീവനക്കാർ പറയുന്നത്.
കൃത്യമായി ശമ്പളം എന്നു ലഭിക്കുമെന്ന് കമ്പനിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിക്കാതെ വന്നതോടെയാണ് ഇന്ന് രാവിലെ മുതൽ മുന്നറിയിപ്പില്ലാതെ ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്കിലേക്ക് തിരിഞ്ഞത്. ഇതോടെ കോഴിക്കോട്
ജില്ലയിലെ അവശ്യ സർവീസായ സൗജന്യ ആംബുലൻസ് സേവനം പൂർണമായും നിലയ്ക്കുകയും ജനങ്ങൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്. നാളെ മുതൽ വയനാട്, മലപ്പുറം പോലെയുള്ള മറ്റു ജില്ലകളിലേക്കും സമരം വ്യാപിക്കുമെന്ന് ജീവനക്കാർ പറയുന്നത്. എന്നാൽ അവശ്യ സർവീസായതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മറ്റ് ജില്ലകൾ സമരത്തിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കുകയാണ്.