ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു
തൃശ്ശൂര്‍: കുന്ദംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശിയായ 19കാരൻ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു. സംഘർഷത്തിനിടെയാണ് അനസിന് കുത്തേറ്റത്. സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.
Read Also: കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി
കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.
