നെടുമങ്ങാട് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പമ്പിലെ ജീവനക്കാരനെ മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസിൽ പരാതി നൽകുമെന്ന് ജീവനക്കാരൻ

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. നെടുമങ്ങാട് - കച്ചേരി നടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ ഇന്ന് രാത്രി 7.35 നാണ് ആണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ തൊഴിലാളിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. നെടുമങ്ങാട് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് ഇന്ന് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു. പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന നിലപാടെടുത്തതോടെ ശ്രീകാന്ത് മടങ്ങിപ്പോയി. പിന്നീട് സുഹൃത്തുക്കളുമായി തിരികെ വന്ന് സുജിത്തിനെ പമ്പിൽ വച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഓട്ടോ ഡ്രൈവർമാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് സുജിത്ത് വ്യക്തമാക്കി.