നിയന്ത്രണം വിട്ട വാന്‍ തെയില കാട്ടിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പള്ളിവാസൽ: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ എസ്‌ബെന്‍റില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗതയാണ് അപടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൂന്നാറില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോകുന്നിനിടെയാണ് ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ എസ്‌ബെന്‍റില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തെയിലക്കാട്ടിലേക്ക് മറിഞ്ഞത്. അമിത വേഗതും റോഡിലെ വീതി കുറവുമാണ് അപകടത്തിന് കാരണമായത്.
വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാന്‍ തെയില കാട്ടിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇല്ലെങ്കില്‍ 300 താഴ്ചയുള്ള മുതിരപ്പുഴയിലേക്ക് വാന്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്നു. വളവുകള്‍ ഏറെയുള്ള ഭാഗങ്ങളില്‍ ഐറിഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്‍റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കാട്ടി കരാറുകാരന്‍ 2020 ല്‍ തന്നെ ബില്ല് മാറിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇവിടെ അപകടങ്ങള്‍ പതിവായതോടെ വീണ്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
11 അനധികൃത പന്നിവളര്‍ത്തല്‍ ഫാം; പൂട്ടാന്‍ ഉത്തരവിട്ട് പഞ്ചായത്ത്
മലയിന്‍കീഴ്: പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് വിളപ്പില്‍ പഞ്ചായത്ത് അധികൃതര്‍. ചെറുകോട്, കാരോട് വാര്‍ഡുകളിലായി 11 അനധികൃത പന്നി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവ അടച്ച് പൂട്ടണമെന്നാവശ്യപ്പട്ട് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഇന്നലെ തന്നെ പന്നികളെ ഫാമില്‍ നിന്ന്മാറ്റണമെന്നാവശ്യപ്പട്ട് പഞ്ചായത്ത് അന്തിമ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, പഞ്ചായത്തിന്‍റെ നിര്‍ദ്ദേശം പന്നി ഫാം ഉടമകള്‍ തള്ളിക്കളഞ്ഞു. ഇതോടെ ഇന്നലെ വൈകീട്ടോടെ പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി മോഹന്‍, വൈസ് പ്രസിഡന്‍റ ഡി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്ന് ചെറുകോട് എത്തി ഫാമുകള്‍ അടച്ച് പൂട്ടാനും പിന്നികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അംഗീകൃത പന്നി ഫാമുകളിലേക്ക് മാറ്റാനും ശ്രമം നടത്തി.
എന്നാല്‍ എതിര്‍പ്പുമായി ഫാം ഉടമകളുമെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പിന്തുണയുമായെത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രിയോടെ പന്നികളെ മാറ്റാമെന്ന് ഉടമകള്‍ അറിയിച്ചതോടെ പഞ്ചായത്ത് അധികൃതര്‍, പന്നികളെ മാറ്റാന്‍ ഒരു രാത്രി കൂടി സമയം നല്‍കി. ഇന്നലെ രാത്രി വൈകിയും അനധികൃത ഫാമുകളില്‍ നിന്ന് പന്നികളെ മാറ്റി. എന്നാല്‍, ഇനിയും ഫാമുകള്‍ അടച്ച് പൂട്ടാനുണ്ടെന്നും അവയ്ക്കെതിരെ ഇന്ന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
